An-Najm

Change Language
Change Surah
Change Recitation

Malayalam: Muhammad Karakunnu and Vanidas Elayavoor

Play All
# Translation Ayah
1 നക്ഷത്രം സാക്ഷി. അത് അസ്തമിക്കുമ്പോള്‍. وَالنَّجْمِ إِذَا هَوَى
2 നിങ്ങളുടെ കൂട്ടുകാരനായ പ്രവാചകന് വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല. مَا ضَلَّ صَاحِبُكُمْ وَمَا غَوَى
3 അദ്ദേഹം തോന്നിയപോലെ സംസാരിക്കുന്നുമില്ല. وَمَا يَنطِقُ عَنِ الْهَوَى
4 ഈ സന്ദേശം അദ്ദേഹത്തിനു നല്‍കപ്പെട്ട ദിവ്യ ബോധനം മാത്രമാണ്. إِنْ هُوَ إِلَّا وَحْيٌ يُوحَى
5 അദ്ദേഹത്തെ അത് അഭ്യസിപ്പിച്ചത് ഏറെ കരുത്തനാണ്. عَلَّمَهُ شَدِيدُ الْقُوَى
6 പ്രബലനായ ഒരു വ്യക്തി. അങ്ങനെ അവന്‍ നിവര്‍ന്നുനിന്നു. ذُو مِرَّةٍ فَاسْتَوَى
7 അത്യുന്നതമായ ചക്രവാളത്തിലായിക്കൊണ്ട്. وَهُوَ بِالْأُفُقِ الْأَعْلَى
8 പിന്നെ അവന്‍ അടുത്തുവന്നു. വീണ്ടും അടുത്തു. ثُمَّ دَنَا فَتَدَلَّى
9 അങ്ങനെ രണ്ടു വില്ലോളമോ അതില്‍ കൂടുതലോ അടുത്ത് നിലകൊണ്ടു. فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَى
10 അപ്പോള്‍, അല്ലാഹു തന്റെ ദാസന് നല്‍കേണ്ട സന്ദേശം അവന്‍ ബോധനമായി നല്‍കി. فَأَوْحَى إِلَى عَبْدِهِ مَا أَوْحَى
11 അദ്ദേഹം കണ്ണുകൊണ്ടു കണ്ടതിനെ മനസ്സ് കളവാക്കിയില്ല. مَا كَذَبَ الْفُؤَادُ مَا رَأَى
12 എന്നിട്ടും ആ പ്രവാചകന്‍ നേരില്‍ കണ്ടതിനെക്കുറിച്ച് നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ? أَفَتُمَارُونَهُ عَلَى مَا يَرَى
13 മറ്റൊരു ഇറങ്ങിവരവു വേളയിലും അദ്ദേഹം ജിബ്രീലിനെ കണ്ടിട്ടുണ്ട്. وَلَقَدْ رَآهُ نَزْلَةً أُخْرَى
14 സിദ്റതുല്‍ മുന്‍തഹായുടെ അടുത്ത് വെച്ച്. عِندَ سِدْرَةِ الْمُنْتَهَى
15 അതിനടുത്താണ് അഭയസ്ഥാനമായ സ്വര്‍ഗം. عِندَهَا جَنَّةُ الْمَأْوَى
16 അന്നേരം സിദ്റയെ ആവരണം ചെയ്യുന്ന അതിഗംഭീരമായ പ്രഭാവം അതിനെ ആവരണം ചെയ്യുന്നുണ്ടായിരുന്നു. إِذْ يَغْشَى السِّدْرَةَ مَا يَغْشَى
17 അപ്പോള്‍ പ്രവാചകന്റെ ദൃഷ്ടി തെറ്റിപ്പോയില്ല. പരിധി ലംഘിച്ചുമില്ല. مَا زَاغَ الْبَصَرُ وَمَا طَغَى
18 ഉറപ്പായും അദ്ദേഹം തന്റെ നാഥന്റെ മഹത്തായ ചില ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ടുണ്ട്. لَقَدْ رَأَى مِنْ آيَاتِ رَبِّهِ الْكُبْرَى
19 “ലാതി”നെയും “ഉസ്സ”യെയും സംബന്ധിച്ച് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? أَفَرَأَيْتُمُ اللَّاتَ وَالْعُزَّى
20 കൂടാതെ മൂന്നാമതായുള്ള “മനാതി” നെക്കുറിച്ചും. وَمَنَاةَ الثَّالِثَةَ الْأُخْرَى
21 നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണും, അല്ലേ? أَلَكُمُ الذَّكَرُ وَلَهُ الْأُنثَى
22 എങ്കില്‍ ഇത് തീര്‍ത്തും നീതി രഹിതമായ വിഭജനം തന്നെ. تِلْكَ إِذًا قِسْمَةٌ ضِيزَى
23 യഥാര്‍ഥത്തില്‍ അവ, നിങ്ങളും നിങ്ങളുടെ പൂര്‍വ പിതാക്കളും വിളിച്ച ചില പേരുകളല്ലാതൊന്നുമല്ല. അല്ലാഹു ഇവയ്ക്കൊന്നും ഒരു തെളിവും നല്‍കിയിട്ടില്ല. ഊഹത്തെയും ദേഹേഛയെയും മാത്രമാണ് അവര്‍ പിന്‍പറ്റുന്നത്. നിശ്ചയം, അവര്‍ക്ക് തങ്ങളുടെ നാഥനില്‍ നിന്നുള്ള നേര്‍വഴി വന്നെത്തിയിട്ടുണ്ട്. إِنْ هِيَ إِلَّا أَسْمَاء سَمَّيْتُمُوهَا أَنتُمْ وَآبَاؤُكُم مَّا أَنزَلَ اللَّهُ بِهَا مِن سُلْطَانٍ إِن يَتَّبِعُونَ إِلَّا الظَّنَّ وَمَا تَهْوَى الْأَنفُسُ وَلَقَدْ جَاءهُم مِّن رَّبِّهِمُ الْهُدَى
24 അതല്ല; മനുഷ്യന്‍ കൊതിച്ചതൊക്കെത്തന്നെയാണോ അവന്ന് കിട്ടുക? أَمْ لِلْإِنسَانِ مَا تَمَنَّى
25 എന്നാല്‍ അറിയുക: ഈ ലോകവും പരലോകവും അല്ലാഹുവിന്റേതാണ്. فَلِلَّهِ الْآخِرَةُ وَالْأُولَى
26 മാനത്ത് എത്ര മലക്കുകളുണ്ട്! അവരുടെ ശുപാര്‍ശകളൊന്നും ഒട്ടും ഉപകരിക്കുകയില്ല. അല്ലാഹു ഇഛിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്ക് അവന്‍ അനുമതി നല്‍കിയ ശേഷമല്ലാതെ. وَكَم مِّن مَّلَكٍ فِي السَّمَاوَاتِ لَا تُغْنِي شَفَاعَتُهُمْ شَيْئًا إِلَّا مِن بَعْدِ أَن يَأْذَنَ اللَّهُ لِمَن يَشَاء وَيَرْضَى
27 പരലോക വിശ്വാസമില്ലാത്തവര്‍ മലക്കുകളെ സ്ത്രീനാമങ്ങളിലാണ് വിളിക്കുന്നത്. إِنَّ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ لَيُسَمُّونَ الْمَلَائِكَةَ تَسْمِيَةَ الْأُنثَى
28 അവര്‍ക്ക് അതേക്കുറിച്ച് ഒരറിവുമില്ല. അവര്‍ ഊഹത്തെ മാത്രം പിന്‍പറ്റുകയാണ്. ഊഹമോ, സത്യത്തിന് ഒരു പ്രയോജനവും ചെയ്യുകയില്ല. وَمَا لَهُم بِهِ مِنْ عِلْمٍ إِن يَتَّبِعُونَ إِلَّا الظَّنَّ وَإِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئًا
29 അതിനാല്‍ നമ്മെ ഓര്‍ക്കുന്നതില്‍ നിന്ന് പിന്തിരിയുകയും ഐഹിക ജീവിതസുഖത്തിനപ്പുറമൊന്നും ലക്ഷ്യമാക്കാതിരിക്കുകയും ചെയ്യുന്നവരെ അവരുടെ പാട്ടിന് വിടുക. فَأَعْرِضْ عَن مَّن تَوَلَّى عَن ذِكْرِنَا وَلَمْ يُرِدْ إِلَّا الْحَيَاةَ الدُّنْيَا
30 അവര്‍ക്കു നേടാനായ അറിവ് അതുമാത്രമാണ്. തന്റെ മാര്‍ഗത്തില്‍നിന്ന് തെറ്റിയവര്‍ ആരെന്ന് ഏറ്റം നന്നായറിയുന്നവന്‍ നിന്റെ നാഥനാണ്. നേര്‍വഴി പ്രാപിച്ചവരെപ്പറ്റി നന്നായറിയുന്നവനും അവന്‍ തന്നെ. ذَلِكَ مَبْلَغُهُم مِّنَ الْعِلْمِ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ وَهُوَ أَعْلَمُ بِمَنِ اهْتَدَى
31 ആകാശ ഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. ദുര്‍വൃത്തര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കൊത്ത പ്രതിഫലം നല്‍കാനാണത്. സദ്വൃത്തര്‍ക്ക് സദ്ഫലം സമ്മാനിക്കാനും. وَلِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ لِيَجْزِيَ الَّذِينَ أَسَاؤُوا بِمَا عَمِلُوا وَيَجْزِيَ الَّذِينَ أَحْسَنُوا بِالْحُسْنَى
32 അവരോ, വന്‍ പാപങ്ങളും നീചവൃത്തികളും വര്‍ജിക്കുന്നവരാണ്. കൊച്ചു വീഴ്ചകളൊഴികെ. നിശ്ചയമായും നിന്റെ നാഥന്‍ ഉദാരമായി പൊറുക്കുന്നവനാണ്. നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയപ്പോഴും നിങ്ങള്‍ നിങ്ങളുടെ മാതാക്കളുടെ ഗര്‍ഭാശയത്തില്‍ ഭ്രൂണമായിരുന്നപ്പോഴും നിങ്ങളെപ്പറ്റി നന്നായറിയുന്നവന്‍ അവന്‍ തന്നെ. അതിനാല്‍ നിങ്ങള്‍ സ്വയം വിശുദ്ധി ചമയാതിരിക്കുക. യഥാര്‍ഥ ഭക്തനാരെന്ന് നന്നായറിയുന്നവന്‍ അവന്‍ മാത്രമാണ്. الَّذِينَ يَجْتَنِبُونَ كَبَائِرَ الْإِثْمِ وَالْفَوَاحِشَ إِلَّا اللَّمَمَ إِنَّ رَبَّكَ وَاسِعُ الْمَغْفِرَةِ هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُم مِّنَ الْأَرْضِ وَإِذْ أَنتُمْ أَجِنَّةٌ فِي بُطُونِ أُمَّهَاتِكُمْ فَلَا تُزَكُّوا أَنفُسَكُمْ هُوَ أَعْلَمُ بِمَنِ اتَّقَى
33 എന്നാല്‍ സത്യത്തില്‍ നിന്ന് പിന്തിരിഞ്ഞവനെ നീ കണ്ടോ? أَفَرَأَيْتَ الَّذِي تَوَلَّى
34 കുറച്ചു കൊടുത്തു നിര്‍ത്തിയവനെ? وَأَعْطَى قَلِيلًا وَأَكْدَى
35 അവന്റെ വശം വല്ല അഭൌതിക ജ്ഞാനവുമുണ്ടോ? അങ്ങനെ അവനത് കണ്ടുകൊണ്ടിരിക്കുകയാണോ? أَعِندَهُ عِلْمُ الْغَيْبِ فَهُوَ يَرَى
36 അതല്ല; മൂസായുടെ ഏടുകളിലുള്ളവയെപ്പറ്റി അവന് അറിവ് ലഭിച്ചിട്ടില്ലേ? أَمْ لَمْ يُنَبَّأْ بِمَا فِي صُحُفِ مُوسَى
37 ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിച്ച ഇബ്റാഹീമിന്റെയും? وَإِبْرَاهِيمَ الَّذِي وَفَّى
38 അതെന്തെന്നാല്‍ പാപഭാരം ചുമക്കുന്ന ആരും അപരന്റെ പാപച്ചുമട് പേറുകയില്ല. أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَى
39 മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതൊന്നുമില്ല. وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَى
40 തന്റെ കര്‍മഫലം താമസിയാതെ അവനെ കാണിക്കും. وَأَنَّ سَعْيَهُ سَوْفَ يُرَى
41 പിന്നെ അവന്നതിന് തികവോടെ പ്രതിഫലം ലഭിക്കും. ثُمَّ يُجْزَاهُ الْجَزَاء الْأَوْفَى
42 ഒടുവില്‍ ഒക്കെയും നിന്റെ നാഥങ്കലാണ് ചെന്നെത്തുക. وَأَنَّ إِلَى رَبِّكَ الْمُنتَهَى
43 ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും അവനാണ്. وَأَنَّهُ هُوَ أَضْحَكَ وَأَبْكَى
44 മരിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും അവന്‍ തന്നെ. وَأَنَّهُ هُوَ أَمَاتَ وَأَحْيَا
45 ഇണകളെ-ആണിനെയും പെണ്ണിനെയും-സൃഷ്ടിച്ചതും അവനാണ്. وَأَنَّهُ خَلَقَ الزَّوْجَيْنِ الذَّكَرَ وَالْأُنثَى
46 ബീജത്തില്‍നിന്ന്; അത് സ്രവിക്കപ്പെട്ടാല്‍. مِن نُّطْفَةٍ إِذَا تُمْنَى
47 വീണ്ടും ജീവിപ്പിക്കുകയെന്നത് അവന്റെ ബാധ്യതയത്രെ. وَأَنَّ عَلَيْهِ النَّشْأَةَ الْأُخْرَى
48 ഐശ്വര്യമേകിയതും തൃപ്തനാക്കിയതും അവന്‍ തന്നെ. وَأَنَّهُ هُوَ أَغْنَى وَأَقْنَى
49 പുണര്‍തം നക്ഷത്രത്തിന്റെ നാഥനും അവനാണ്. وَأَنَّهُ هُوَ رَبُّ الشِّعْرَى
50 പൌരാണിക ആദ് വര്‍ഗത്തെ നശിപ്പിച്ചതും അവന്‍ തന്നെ. وَأَنَّهُ أَهْلَكَ عَادًا الْأُولَى
51 ഥമൂദിനെയും. അവരിലാരെയും ബാക്കിവെച്ചില്ല. وَثَمُودَ فَمَا أَبْقَى
52 അതിനു മുമ്പെ നൂഹിന്റെ ജനതയെയും അവന്‍ നശിപ്പിച്ചു. കാരണം, അവര്‍ കടുത്ത അക്രമികളും ധിക്കാരികളുമായിരുന്നു. وَقَوْمَ نُوحٍ مِّن قَبْلُ إِنَّهُمْ كَانُوا هُمْ أَظْلَمَ وَأَطْغَى
53 കീഴ്മേല്‍ മറിഞ്ഞ നാടിനെയും അവന്‍ തകര്‍ത്തു തരിപ്പണമാക്കി. وَالْمُؤْتَفِكَةَ أَهْوَى
54 അങ്ങനെ അവനതിനെ വന്‍ വിപത്തിനാല്‍ മൂടി. فَغَشَّاهَا مَا غَشَّى
55 എന്നിട്ടും നിന്റെ നാഥന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നീ സംശയിക്കുന്നത്? فَبِأَيِّ آلَاء رَبِّكَ تَتَمَارَى
56 ഈ പ്രവാചകന്‍ മുമ്പുള്ള താക്കീതുകാരുടെ കൂട്ടത്തില്‍പെട്ട മുന്നറിയിപ്പുകാരന്‍ തന്നെ. هَذَا نَذِيرٌ مِّنَ النُّذُرِ الْأُولَى
57 വരാനിരിക്കുന്ന ആ സംഭവം അഥവാ ലോകാവസാനം ഇതാ അടുത്തെത്തിയിരിക്കുന്നു. أَزِفَتْ الْآزِفَةُ
58 അതിനെ തട്ടിമാറ്റാന്‍ അല്ലാഹു അല്ലാതെ ആരുമില്ല. لَيْسَ لَهَا مِن دُونِ اللَّهِ كَاشِفَةٌ
59 എന്നിട്ടും ഈ വചനത്തെ സംബന്ധിച്ച് നിങ്ങള്‍ വിസ്മയം കൂറുകയാണോ? أَفَمِنْ هَذَا الْحَدِيثِ تَعْجَبُونَ
60 നിങ്ങള്‍ ചിരിക്കുകയോ? കരയാതിരിക്കുകയും? وَتَضْحَكُونَ وَلَا تَبْكُونَ
61 നിങ്ങള്‍ തികഞ്ഞ അശ്രദ്ധയില്‍ തന്നെ കഴിയുകയാണോ? وَأَنتُمْ سَامِدُونَ
62 അതിനാല്‍ അല്ലാഹുവിന് സാഷ്ടാംഗം പ്രണമിക്കുക. അവന് മാത്രം വഴിപ്പെടുകയും ചെയ്യുക. فَاسْجُدُوا لِلَّهِ وَاعْبُدُوا
;