Az-Zukhruf

Change Language
Change Surah
Change Recitation

Malayalam: Muhammad Karakunnu and Vanidas Elayavoor

Play All
# Translation Ayah
1 ഹാ - മീം. حم
2 സുവ്യക്തമായ ഈ വേദപുസ്തകം തന്നെ സത്യം. وَالْكِتَابِ الْمُبِينِ
3 തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ആക്കിയിരിക്കുന്നു. നിങ്ങള്‍ ചിന്തിച്ചറിയാന്‍. إِنَّا جَعَلْنَاهُ قُرْآنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ
4 സംശയമില്ല; ഇത് ഒരു മൂലപ്രമാണത്തിലുള്ളതാണ്. നമ്മുടെയടുത്ത് അത്യുന്നത സ്ഥാനമുള്ളതും തത്ത്വപൂര്‍ണവുമാണിത്. وَإِنَّهُ فِي أُمِّ الْكِتَابِ لَدَيْنَا لَعَلِيٌّ حَكِيمٌ
5 നിങ്ങള്‍ അതിരുവിട്ട് കഴിയുന്ന ജനമായതിനാല്‍ നിങ്ങളെ മാറ്റിനിര്‍ത്തി, നിങ്ങള്‍ക്ക് ഈ ഉദ്ബോധനം നല്‍കുന്നത് നാം നിര്‍ത്തിവെക്കുകയോ? أَفَنَضْرِبُ عَنكُمُ الذِّكْرَ صَفْحًا أَن كُنتُمْ قَوْمًا مُّسْرِفِينَ
6 പൂര്‍വസമൂഹങ്ങളില്‍ നാം നിരവധി പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. وَكَمْ أَرْسَلْنَا مِن نَّبِيٍّ فِي الْأَوَّلِينَ
7 ജനങ്ങള്‍ തങ്ങള്‍ക്ക് വന്നെത്തിയ ഒരു പ്രവാചകനെയും പരിഹസിക്കാതിരുന്നിട്ടില്ല. وَمَا يَأْتِيهِم مِّن نَّبِيٍّ إِلَّا كَانُوا بِهِ يَسْتَهْزِئُون
8 അങ്ങനെ ഇവരെക്കാള്‍ എത്രയോ കയ്യൂക്കും കരുത്തുമുണ്ടായിരുന്നവരെ നാം നശിപ്പിച്ചിട്ടുണ്ട്. പൂര്‍വികരുടെ ഉദാഹരണങ്ങള്‍ നേരത്തെ കഴിഞ്ഞുപോയിട്ടുമുണ്ട്. فَأَهْلَكْنَا أَشَدَّ مِنْهُم بَطْشًا وَمَضَى مَثَلُ الْأَوَّلِينَ
9 ആകാശഭൂമികളെ സൃഷ്ടിച്ചതാരെന്ന് നീ അവരോട് ചോദിച്ചാല്‍ ഉറപ്പായും അവര്‍ പറയും: "പ്രതാപിയും എല്ലാം അറിയുന്നവനുമായവനാണ് അവയെ സൃഷ്ടിച്ചത്." وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ خَلَقَهُنَّ الْعَزِيزُ الْعَلِيمُ
10 നിങ്ങള്‍ക്കായി ഭൂമിയെ തൊട്ടിലാക്കിത്തന്നവനാണവന്‍. അതില്‍ പാതകളൊരുക്കിത്തന്നവനും. നിങ്ങള്‍ വഴിയറിയുന്നവരാകാന്‍. الَّذِي جَعَلَ لَكُمُ الْأَرْضَ مَهْدًا وَجَعَلَ لَكُمْ فِيهَا سُبُلًا لَّعَلَّكُمْ تَهْتَدُونَ
11 മാനത്തുനിന്ന് നിശ്ചിതതോതില്‍ വെള്ളം വീഴ്ത്തിത്തന്നതും അവനാണ്. അങ്ങനെ അതുവഴി നാം ചത്തുകിടക്കുന്ന ഭൂമിയെ ചൈതന്യവത്താക്കി. അവ്വിധം ഒരുനാള്‍ നിങ്ങളെയും ജീവനേകി പുറത്തെടുക്കും. وَالَّذِي نَزَّلَ مِنَ السَّمَاء مَاء بِقَدَرٍ فَأَنشَرْنَا بِهِ بَلْدَةً مَّيْتًا كَذَلِكَ تُخْرَجُونَ
12 എല്ലാറ്റിലും ഇണകളെ സൃഷ്ടിച്ചവനും അവന്‍ തന്നെ. കപ്പലുകളിലും കന്നുകാലികളിലും നിങ്ങള്‍ക്ക് യാത്ര സൌകര്യപ്പെടുത്തിയതും മറ്റാരുമല്ല. وَالَّذِي خَلَقَ الْأَزْوَاجَ كُلَّهَا وَجَعَلَ لَكُم مِّنَ الْفُلْكِ وَالْأَنْعَامِ مَا تَرْكَبُونَ
13 നിങ്ങളവയുടെ പുറത്തുകയറി ഇരിപ്പുറപ്പിക്കാനാണിത്. അങ്ങനെ, നിങ്ങള്‍ അവിടെ ഇരുപ്പുറപ്പിച്ചാല്‍ നിങ്ങളുടെ നാഥന്റെ അനുഗ്രഹങ്ങള്‍ ഓര്‍ക്കാനും നിങ്ങളിങ്ങനെ പറയാനുമാണ്: "ഞങ്ങള്‍ക്കിവയെ അധീനപ്പെടുത്തിത്തന്നവന്‍ എത്ര പരിശുദ്ധന്‍! നമുക്ക് സ്വയമവയെ കീഴ്പെടുത്താന്‍ കഴിയുമായിരുന്നില്ല. لِتَسْتَوُوا عَلَى ظُهُورِهِ ثُمَّ تَذْكُرُوا نِعْمَةَ رَبِّكُمْ إِذَا اسْتَوَيْتُمْ عَلَيْهِ وَتَقُولُوا سُبْحانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ
14 "തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നാഥന്റെ അടുത്തേക്ക് തിരിച്ചുചെല്ലേണ്ടവരാണ്." وَإِنَّا إِلَى رَبِّنَا لَمُنقَلِبُونَ
15 ഈ ജനം അല്ലാഹുവിന്റെ ദാസന്മാരില്‍ ഒരു വിഭാഗത്തെ അവന്റെ ഭാഗമാക്കി 1 വെച്ചിരിക്കുന്നു. മനുഷ്യന്‍ പ്രത്യക്ഷത്തില്‍ തന്നെ വളരെ നന്ദികെട്ടവനാണ്. وَجَعَلُوا لَهُ مِنْ عِبَادِهِ جُزْءًا إِنَّ الْإِنسَانَ لَكَفُورٌ مُّبِينٌ
16 അതല്ല; അല്ലാഹു തന്റെ സൃഷ്ടികളില്‍ പെണ്‍മക്കളെ തനിക്കുമാത്രമാക്കി വെക്കുകയും ആണ്‍കുട്ടികളെ നിങ്ങള്‍ക്ക് പ്രത്യേകം തരികയും ചെയ്തുവെന്നോ? أَمِ اتَّخَذَ مِمَّا يَخْلُقُ بَنَاتٍ وَأَصْفَاكُم بِالْبَنِينَ
17 പരമകാരുണികനായ അല്ലാഹുവോട് ചേര്‍ത്തിപ്പറയുന്ന പെണ്ണിന്റെ പിറവിയെപ്പറ്റി അവരിലൊരാള്‍ക്ക് ശുഭവാര്‍ത്ത അറിയിച്ചാല്‍ അവന്റെ മുഖം കറുത്തിരുണ്ടതായിത്തീരുന്നു. അവന്‍ അത്യധികം ദുഃഖിതനാവുന്നു. وَإِذَا بُشِّرَ أَحَدُهُم بِمَا ضَرَبَ لِلرَّحْمَنِ مَثَلًا ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ
18 ആഭരണങ്ങളണിയിച്ച് വളര്‍ത്തപ്പെടുന്ന, തര്‍ക്കങ്ങളില്‍ തന്റെ നിലപാട് തെളിയിക്കാന്‍ കഴിവില്ലാത്ത സന്തതിയെയാണോ അല്ലാഹുവിന്റെ പേരില്‍ ആരോപിക്കുന്നത്? أَوَمَن يُنَشَّأُ فِي الْحِلْيَةِ وَهُوَ فِي الْخِصَامِ غَيْرُ مُبِينٍ
19 പരമകാരുണികനായ അല്ലാഹുവിന്റെ അടിമകളായ മലക്കുകളെ ഇവര്‍ സ്ത്രീകളായി സങ്കല്‍പിച്ചിരിക്കുന്നു. അവരുടെ സൃഷ്ടികര്‍മത്തിന് ഇവര്‍ സാക്ഷികളായിരുന്നോ? ഇവരുടെ സാക്ഷ്യം രേഖപ്പെടുത്തുക തന്നെ ചെയ്യും. അതിന്റെ പേരിലിവരെ ചോദ്യം ചെയ്യുന്നതുമാണ്. وَجَعَلُوا الْمَلَائِكَةَ الَّذِينَ هُمْ عِبَادُ الرَّحْمَنِ إِنَاثًا أَشَهِدُوا خَلْقَهُمْ سَتُكْتَبُ شَهَادَتُهُمْ وَيُسْأَلُونَ
20 ഇക്കൂട്ടര്‍ പറയുന്നു: "പരമകാരുണികനായ അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ ഞങ്ങളൊരിക്കലും അവരെ പൂജിക്കുമായിരുന്നില്ല." സത്യത്തിലിവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. വെറും അനുമാനങ്ങള്‍ മെനഞ്ഞുണ്ടാക്കുകയാണിവര്‍. وَقَالُوا لَوْ شَاء الرَّحْمَنُ مَا عَبَدْنَاهُم مَّا لَهُم بِذَلِكَ مِنْ عِلْمٍ إِنْ هُمْ إِلَّا يَخْرُصُونَ
21 അതല്ല; നാം ഇവര്‍ക്ക് നേരത്തെ വല്ല വേദപുസ്തകവും കൊടുത്തിട്ടുണ്ടോ? അങ്ങനെ ഇവരത് മുറുകെപ്പിടിക്കുകയാണോ? أَمْ آتَيْنَاهُمْ كِتَابًا مِّن قَبْلِهِ فَهُم بِهِ مُسْتَمْسِكُونَ
22 എന്നാല്‍ ഇവര്‍ പറയുന്നതിതാണ്: "ഞങ്ങളുടെ പിതാക്കള്‍ ഒരു വഴിയില്‍ നിലകൊണ്ടതായി ഞങ്ങള്‍ കണ്ടിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ പാത പിന്തുടര്‍ന്ന് നേര്‍വഴിയില്‍ നീങ്ങുകയാണ്." بَلْ قَالُوا إِنَّا وَجَدْنَا آبَاءنَا عَلَى أُمَّةٍ وَإِنَّا عَلَى آثَارِهِم مُّهْتَدُونَ
23 ഇവ്വിധം നാം നിനക്കുമുമ്പ് പല നാടുകളിലേക്കും മുന്നറിയിപ്പുകാരെ അയച്ചു; അപ്പോഴെല്ലാം അവരിലെ സുഖലോലുപര്‍ പറഞ്ഞിരുന്നത് ഇതാണ്: "ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ ഒരു മാര്‍ഗമവലംബിക്കുന്നവരായി ഞങ്ങള്‍ കണ്ടിട്ടുണ്ട്. തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ പാരമ്പര്യം മുറുകെപ്പിടിക്കുകയാണ്." وَكَذَلِكَ مَا أَرْسَلْنَا مِن قَبْلِكَ فِي قَرْيَةٍ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَا إِنَّا وَجَدْنَا آبَاءنَا عَلَى أُمَّةٍ وَإِنَّا عَلَى آثَارِهِم مُّقْتَدُونَ
24 ആ മുന്നറിയിപ്പുകാരന്‍ ചോദിച്ചു: "നിങ്ങളുടെ പിതാക്കള്‍ പിന്തുടരുന്നതായി നിങ്ങള്‍ കണ്ട മാര്‍ഗത്തെക്കാള്‍ ഏറ്റം ചൊവ്വായ വഴിയുമായി ഞാന്‍ നിങ്ങളുടെ അടുത്തുവന്നാലും നിങ്ങളതംഗീകരിക്കില്ലേ?" അവര്‍ അപ്പോഴൊക്കെ പറഞ്ഞിരുന്നതിതാണ്: "നിങ്ങള്‍ ഏതൊരു ജീവിതമാര്‍ഗവുമായാണോ അയക്കപ്പെട്ടിരിക്കുന്നത് അതിനെ ഞങ്ങളിതാ തള്ളിപ്പറയുന്നു." قَالَ أَوَلَوْ جِئْتُكُم بِأَهْدَى مِمَّا وَجَدتُّمْ عَلَيْهِ آبَاءكُمْ قَالُوا إِنَّا بِمَا أُرْسِلْتُم بِهِ كَافِرُونَ
25 അവസാനം നാം അവരോട് പ്രതികാരം ചെയ്തു. നോക്കൂ; സത്യത്തെ തള്ളിപ്പറഞ്ഞവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്. فَانتَقَمْنَا مِنْهُمْ فَانظُرْ كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ
26 ഇബ്റാഹീം തന്റെ പിതാവിനോടും ജനതയോടും പറഞ്ഞ സന്ദര്‍ഭം: "നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നവയില്‍ നിന്നെല്ലാം തീര്‍ത്തും മുക്തനാണ് ഞാന്‍. وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ وَقَوْمِهِ إِنَّنِي بَرَاء مِّمَّا تَعْبُدُونَ
27 "എന്നെ സൃഷ്ടിച്ചവനില്‍നിന്നൊഴികെ. അവനെന്നെ നേര്‍വഴിയിലാക്കും." إِلَّا الَّذِي فَطَرَنِي فَإِنَّهُ سَيَهْدِينِ
28 ഈ വചനത്തെ ഇബ്റാഹീം തന്റെ പിന്‍ഗാമികളിലും ബാക്കിവെച്ചു. അവര്‍ സത്യത്തിലേക്ക് തിരിച്ചുവരാന്‍. وَجَعَلَهَا كَلِمَةً بَاقِيَةً فِي عَقِبِهِ لَعَلَّهُمْ يَرْجِعُونَ
29 ഇക്കൂട്ടരെയും ഇവരുടെ മുന്‍ഗാമികളെയും ഞാന്‍ ജീവിതം ആസ്വദിപ്പിച്ചു. സത്യസന്ദേശവും അത് വ്യക്തമായി വിവരിച്ചുകൊടുക്കുന്ന ദൈവദൂതനും അവര്‍ക്ക് വന്നെത്തുംവരെ. بَلْ مَتَّعْتُ هَؤُلَاء وَآبَاءهُمْ حَتَّى جَاءهُمُ الْحَقُّ وَرَسُولٌ مُّبِينٌ
30 അങ്ങനെ അവര്‍ക്ക് സത്യം വന്നെത്തി. അപ്പോള്‍ അവര്‍ പറഞ്ഞു: "ഇത് വെറുമൊരു മായാജാലമാണ്. ഞങ്ങളിതിനെ ഇതാ തള്ളിപ്പറയുന്നു." وَلَمَّا جَاءهُمُ الْحَقُّ قَالُوا هَذَا سِحْرٌ وَإِنَّا بِهِ كَافِرُونَ
31 ഇവര്‍ ചോദിക്കുന്നു: "ഈ ഖുര്‍ആന്‍ ഈ രണ്ട് പട്ടണങ്ങളിലെ ഏതെങ്കിലും മഹാപുരുഷന്ന് ഇറക്കിക്കിട്ടാത്തതെന്ത്?" وَقَالُوا لَوْلَا نُزِّلَ هَذَا الْقُرْآنُ عَلَى رَجُلٍ مِّنَ الْقَرْيَتَيْنِ عَظِيمٍ
32 ഇവരാണോ നിന്റെ നാഥന്റെ അനുഗ്രഹം വീതംവെച്ചുകൊടുക്കുന്നത്? ഐഹികജീവിതത്തില്‍ ഇവര്‍ക്കിടയില്‍ തങ്ങളുടെ ജീവിതവിഭവം വീതംവെച്ചുകൊടുത്തത് നാമാണ്. അങ്ങനെ ഇവരില്‍ ചിലര്‍ക്കു മറ്റുചിലരെക്കാള്‍ നാം പല പദവികളും നല്‍കി. ഇവരില്‍ ചിലര്‍ മറ്റു ചിലരെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താനാണിത്. ഇവര്‍ ശേഖരിച്ചുവെക്കുന്നതിനെക്കാളെല്ലാം ഉത്തമം നിന്റെ നാഥന്റെ അനുഗ്രഹംതന്നെ. أَهُمْ يَقْسِمُونَ رَحْمَةَ رَبِّكَ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ
33 ജനം ഒരൊറ്റ സമുദായമായിപ്പോകുമായിരുന്നില്ലെങ്കില്‍ പരമകാരുണികനായ അല്ലാഹുവെ തള്ളിപ്പറയുന്നവര്‍ക്ക്, അവരുടെ വീടുകള്‍ക്ക് വെള്ളികൊണ്ടുള്ള മേല്‍പ്പുരകളും അവര്‍ക്ക് കയറിപ്പോകാന്‍ വെള്ളികൊണ്ടുള്ള കോണികളും നാം ഉണ്ടാക്കിക്കൊടുക്കുമായിരുന്നു. وَلَوْلَا أَن يَكُونَ النَّاسُ أُمَّةً وَاحِدَةً لَجَعَلْنَا لِمَن يَكْفُرُ بِالرَّحْمَنِ لِبُيُوتِهِمْ سُقُفًا مِّن فَضَّةٍ وَمَعَارِجَ عَلَيْهَا يَظْهَرُونَ
34 അങ്ങനെ അവരുടെ വീടുകള്‍ക്ക് വാതിലുകളും അവര്‍ക്ക് ചാരിയിരിക്കാനുള്ള കട്ടിലുകളും നല്‍കുമായിരുന്നു. وَلِبُيُوتِهِمْ أَبْوَابًا وَسُرُرًا عَلَيْهَا يَتَّكِؤُونَ
35 സ്വര്‍ണത്താലുള്ള അലങ്കാരങ്ങളും. എന്നാല്‍ ഇതെല്ലാം ഐഹികജീവിതത്തിലെ സുഖഭോഗവിഭവം മാത്രമാണ്. പരലോകം നിന്റെ നാഥന്റെ അടുത്ത് ഭക്തന്മാര്‍ക്ക് മാത്രമുള്ളതാണ്. وَزُخْرُفًا وَإِن كُلُّ ذَلِكَ لَمَّا مَتَاعُ الْحَيَاةِ الدُّنْيَا وَالْآخِرَةُ عِندَ رَبِّكَ لِلْمُتَّقِينَ
36 പരമകാരുണികന്റെ ഉദ്ബോധനത്തോട് അന്ധത നടിക്കുന്നവന്ന് നാം ഒരു ചെകുത്താനെ ഏര്‍പ്പെടുത്തും. അങ്ങനെ ആ ചെകുത്താന്‍ അവന്റെ ചങ്ങാതിയായിത്തീരും. وَمَن يَعْشُ عَن ذِكْرِ الرَّحْمَنِ نُقَيِّضْ لَهُ شَيْطَانًا فَهُوَ لَهُ قَرِينٌ
37 തീര്‍ച്ചയായും ആ ചെകുത്താന്മാര്‍ അവരെ നേര്‍വഴിയില്‍ നിന്ന് തടയുന്നു. അതോടൊപ്പം തങ്ങള്‍ നേര്‍വഴിയില്‍ തന്നെയാണെന്ന് അവര്‍ വിചാരിക്കുന്നു. وَإِنَّهُمْ لَيَصُدُّونَهُمْ عَنِ السَّبِيلِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ
38 അവസാനം നമ്മുടെയടുത്ത് വന്നെത്തുമ്പോള്‍ അയാള്‍ തന്നോടൊപ്പമുള്ള ചെകുത്താനോട് പറയും: "എനിക്കും നിനക്കുമിടയില്‍ ഉദയാസ്തമയ സ്ഥാനങ്ങള്‍ തമ്മിലുള്ള അകലം ഉണ്ടായിരുന്നെങ്കില്‍! നീയെത്ര ചീത്ത ചങ്ങാതി!" حَتَّى إِذَا جَاءنَا قَالَ يَا لَيْتَ بَيْنِي وَبَيْنَكَ بُعْدَ الْمَشْرِقَيْنِ فَبِئْسَ الْقَرِينُ
39 നിങ്ങള്‍ അക്രമം പ്രവര്‍ത്തിച്ചിരിക്കെ, എല്ലാവരും ശിക്ഷയില്‍ പങ്കാളികളാണെന്നതുകൊണ്ട് ഇന്ന് നിങ്ങള്‍ക്ക് പ്രയോജനമൊന്നുമില്ല. وَلَن يَنفَعَكُمُ الْيَوْمَ إِذ ظَّلَمْتُمْ أَنَّكُمْ فِي الْعَذَابِ مُشْتَرِكُونَ
40 നിനക്ക് ബധിരന്മാരെ കേള്‍പ്പിക്കാനാകുമോ? കണ്ണില്ലാത്തവരെയും വ്യക്തമായ വഴികേടിലായവരെയും നേര്‍വഴിയിലാക്കാന്‍ നിനക്ക് കഴിയുമോ? أَفَأَنتَ تُسْمِعُ الصُّمَّ أَوْ تَهْدِي الْعُمْيَ وَمَن كَانَ فِي ضَلَالٍ مُّبِينٍ
41 ഏതായാലുംശരി, നാമവരെ ശിക്ഷിക്കുക തന്നെ ചെയ്യും. ഒരുവേള നിന്നെ നാം ഇഹലോകത്തുനിന്ന് കൊണ്ടുപോയിക്കഴിഞ്ഞ ശേഷമാവാം; فَإِمَّا نَذْهَبَنَّ بِكَ فَإِنَّا مِنْهُم مُّنتَقِمُونَ
42 അല്ലെങ്കില്‍ നാമവര്‍ക്ക് വാഗ്ദാനം ചെയ്ത ശിക്ഷ നിനക്കു നാം കാണിച്ചുതന്നേക്കാം. തീര്‍ച്ചയായും അവരെ ശിക്ഷിക്കാന്‍ നാം തികച്ചും കഴിവുറ്റവന്‍ തന്നെ. أَوْ نُرِيَنَّكَ الَّذِي وَعَدْنَاهُمْ فَإِنَّا عَلَيْهِم مُّقْتَدِرُونَ
43 അതിനാല്‍ നിനക്ക് നാം ബോധനം നല്‍കിയത് മുറുകെപ്പിടിക്കുക. ഉറപ്പായും നീ നേര്‍വഴിയിലാണ്. فَاسْتَمْسِكْ بِالَّذِي أُوحِيَ إِلَيْكَ إِنَّكَ عَلَى صِرَاطٍ مُّسْتَقِيمٍ
44 തീര്‍ച്ചയായും ഈ വേദം നിനക്കും നിന്റെ ജനത്തിനും ഒരു ഉദ്ബോധനമാണ്. ഒരുനാള്‍ അതേക്കുറിച്ച് നിങ്ങളെ ചോദ്യം ചെയ്യും. وَإِنَّهُ لَذِكْرٌ لَّكَ وَلِقَوْمِكَ وَسَوْفَ تُسْأَلُونَ
45 നിനക്കുമുമ്പ് നാം നിയോഗിച്ച നമ്മുടെ ദൂതന്മാരോട് ചോദിച്ചുനോക്കൂ, പരമകാരുണികനെ ക്കൂടാതെ പൂജിക്കപ്പെടേണ്ട വല്ല ദൈവങ്ങളെയും നാം നിശ്ചയിച്ചിട്ടുണ്ടോയെന്ന്. وَاسْأَلْ مَنْ أَرْسَلْنَا مِن قَبْلِكَ مِن رُّسُلِنَا أَجَعَلْنَا مِن دُونِ الرَّحْمَنِ آلِهَةً يُعْبَدُونَ
46 മൂസായെ നാം നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫറവോന്റെയും അവന്റെ പ്രധാനികളുടെയും അടുത്തേക്കയച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "സംശയം വേണ്ട; ഞാന്‍ പ്രപഞ്ചനാഥന്റെ ദൂതനാണ്." وَلَقَدْ أَرْسَلْنَا مُوسَى بِآيَاتِنَا إِلَى فِرْعَوْنَ وَمَلَئِهِ فَقَالَ إِنِّي رَسُولُ رَبِّ الْعَالَمِينَ
47 അങ്ങനെ അദ്ദേഹം നമ്മുടെ തെളിവുകളുമായി അവരുടെ അടുത്ത് ചെന്നപ്പോഴോ, അവരതാ അവയെ പരിഹസിച്ചു ചിരിക്കുന്നു. فَلَمَّا جَاءهُم بِآيَاتِنَا إِذَا هُم مِّنْهَا يَضْحَكُونَ
48 അവര്‍ക്കു നാം തെളിവുകള്‍ ഓരോന്നോരോന്നായി കാണിച്ചുകൊടുത്തു. അവയോരോന്നും അതിന്റെ മുമ്പത്തേതിനെക്കാള്‍ ഗംഭീരമായിരുന്നു. അവസാനം നാം അവരെ നമ്മുടെ ശിക്ഷയാല്‍ പിടികൂടി. എല്ലാം അവരതില്‍ നിന്ന് തിരിച്ചുവരാന്‍ വേണ്ടിയായിരുന്നു. وَمَا نُرِيهِم مِّنْ آيَةٍ إِلَّا هِيَ أَكْبَرُ مِنْ أُخْتِهَا وَأَخَذْنَاهُم بِالْعَذَابِ لَعَلَّهُمْ يَرْجِعُونَ
49 അവര്‍ പറഞ്ഞു: "അല്ലയോ ജാലവിദ്യക്കാരാ, നീയുമായി നിന്റെ നാഥനുണ്ടാക്കിയ കരാറനുസരിച്ച് നീ നിന്റെ നാഥനോട് ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. ഉറപ്പായും ഞങ്ങള്‍ നേര്‍വഴിയില്‍ വന്നുകൊള്ളാം." وَقَالُوا يَا أَيُّهَا السَّاحِرُ ادْعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَ إِنَّنَا لَمُهْتَدُونَ
50 അങ്ങനെ നാം അവരില്‍നിന്ന് ആ ശിക്ഷ നീക്കിക്കളഞ്ഞപ്പോള്‍ അവരതാ തങ്ങളുടെ വാക്ക് ലംഘിക്കുന്നു. فَلَمَّا كَشَفْنَا عَنْهُمُ الْعَذَابَ إِذَا هُمْ يَنكُثُونَ
51 ഫറവോന്‍ തന്റെ ജനത്തോട് വിളിച്ചുചോദിച്ചു: "എന്റെ ജനമേ, ഈജിപ്തിന്റെ ആധിപത്യം എനിക്കല്ലേ? ഈ നദികളൊഴുകുന്നത് എന്റെ താഴ്ഭാഗത്തൂടെയല്ലേ? എന്നിട്ടും നിങ്ങള്‍ കാര്യം കണ്ടറിയുന്നില്ലേ? وَنَادَى فِرْعَوْنُ فِي قَوْمِهِ قَالَ يَا قَوْمِ أَلَيْسَ لِي مُلْكُ مِصْرَ وَهَذِهِ الْأَنْهَارُ تَجْرِي مِن تَحْتِي أَفَلَا تُبْصِرُونَ
52 "അല്ല, നന്നെ നിസ്സാരനും വ്യക്തമായി സംസാരിക്കാന്‍ പോലും കഴിയാത്തവനുമായ ഇവനെക്കാളുത്തമന്‍ ഞാന്‍ തന്നെയല്ലേ? أَمْ أَنَا خَيْرٌ مِّنْ هَذَا الَّذِي هُوَ مَهِينٌ وَلَا يَكَادُ يُبِينُ
53 "ഇവന്‍ പ്രവാചകനെങ്കില്‍ ഇവനെ സ്വര്‍ണവളകളണിയിക്കാത്തതെന്ത്? അല്ലെങ്കില്‍ ഇവനോടൊത്ത് അകമ്പടിക്കാരായി മലക്കുകള്‍ വരാത്തതെന്ത്?" فَلَوْلَا أُلْقِيَ عَلَيْهِ أَسْوِرَةٌ مِّن ذَهَبٍ أَوْ جَاء مَعَهُ الْمَلَائِكَةُ مُقْتَرِنِينَ
54 അങ്ങനെ ഫറവോന്‍ തന്റെ ജനത്തെ വിഡ്ഢികളാക്കി. അതോടെ അവര്‍ അവനെ അനുസരിച്ചു. അവര്‍ തീര്‍ത്തും അധാര്‍മികരായ ജനതയായിരുന്നു. فَاسْتَخَفَّ قَوْمَهُ فَأَطَاعُوهُ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ
55 അവസാനം അവര്‍ നമ്മെ പ്രകോപിപ്പിച്ചപ്പോള്‍ നാം അവരോട് പ്രതികാരം ചെയ്തു. അവരെയൊക്കെ മുക്കിയൊടുക്കി. فَلَمَّا آسَفُونَا انتَقَمْنَا مِنْهُمْ فَأَغْرَقْنَاهُمْ أَجْمَعِينَ
56 അങ്ങനെ അവരെ നാം പിന്‍ഗാമികള്‍ക്ക് ഒരു മാതൃകയാക്കി. ഒപ്പം ഗുണപാഠമാകുന്ന ഒരുദാഹരണവും. فَجَعَلْنَاهُمْ سَلَفًا وَمَثَلًا لِلْآخِرِينَ
57 മര്‍യമിന്റെ മകനെ മാതൃകാ പുരുഷനായി എടുത്തുകാണിച്ചപ്പോഴും നിന്റെ ജനതയിതാ അതിന്റെ പേരില്‍ ഒച്ചവെക്കുന്നു. وَلَمَّا ضُرِبَ ابْنُ مَرْيَمَ مَثَلًا إِذَا قَوْمُكَ مِنْهُ يَصِدُّونَ
58 അവര്‍ ചോദിക്കുന്നു: "ഞങ്ങളുടെ ദൈവങ്ങളാണോ ഉത്തമം; അതല്ല ഇവനോ?" അവര്‍ നിന്നോട് ഇതെടുത്തുപറയുന്നത് തര്‍ക്കത്തിനുവേണ്ടി മാത്രമാണ്. സത്യത്തിലവര്‍ തീര്‍ത്തും താര്‍ക്കികരായ ജനം തന്നെയാണ്. وَقَالُوا أَآلِهَتُنَا خَيْرٌ أَمْ هُوَ مَا ضَرَبُوهُ لَكَ إِلَّا جَدَلًا بَلْ هُمْ قَوْمٌ خَصِمُونَ
59 അദ്ദേഹം നമ്മുടെ ഒരു ദാസന്‍ മാത്രമാണ്. നാം അദ്ദേഹത്തിന് അനുഗ്രഹമേകി. അദ്ദേഹത്തെ ഇസ്രയേല്‍ മക്കള്‍ക്ക് മാതൃകയാക്കുകയും ചെയ്തു. إِنْ هُوَ إِلَّا عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَاهُ مَثَلًا لِّبَنِي إِسْرَائِيلَ
60 നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്ക് പകരം നിങ്ങളില്‍ നിന്നുതന്നെ മലക്കുകളെ ഭൂമിയില്‍ പ്രതിനിധികളാക്കുമായിരുന്നു. وَلَوْ نَشَاء لَجَعَلْنَا مِنكُم مَّلَائِكَةً فِي الْأَرْضِ يَخْلُفُونَ
61 സംശയമില്ല; ഈസാനബി അന്ത്യസമയത്തിനുള്ള ഒരറിയിപ്പാണ്. നിങ്ങളതിലൊട്ടും സംശയിക്കരുത്. നിങ്ങളെന്നെ പിന്‍പറ്റുക. ഇതുതന്നെയാണ് നേര്‍വഴി. وَإِنَّهُ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَاتَّبِعُونِ هَذَا صِرَاطٌ مُّسْتَقِيمٌ
62 പിശാച് നിങ്ങളെ ഇതില്‍നിന്ന് തടയാതിരിക്കട്ടെ. സംശയം വേണ്ട; അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്. وَلَا يَصُدَّنَّكُمُ الشَّيْطَانُ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ
63 ഈസാ വ്യക്തമായ തെളിവുകളുമായി വന്ന് ഇങ്ങനെ പറഞ്ഞു: "ഞാനിതാ തത്ത്വജ്ഞാനവുമായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു, നിങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. എന്നെ അനുസരിക്കുക. وَلَمَّا جَاء عِيسَى بِالْبَيِّنَاتِ قَالَ قَدْ جِئْتُكُم بِالْحِكْمَةِ وَلِأُبَيِّنَ لَكُم بَعْضَ الَّذِي تَخْتَلِفُونَ فِيهِ فَاتَّقُوا اللَّهَ وَأَطِيعُونِ
64 "എന്റെയും നിങ്ങളുടെയും നാഥന്‍ അല്ലാഹുവാണ്. അതിനാല്‍ അവനെ മാത്രം വഴിപ്പെടുക. ഇതാണ് ഏറ്റവും ചൊവ്വായ മാര്‍ഗം." إِنَّ اللَّهَ هُوَ رَبِّي وَرَبُّكُمْ فَاعْبُدُوهُ هَذَا صِرَاطٌ مُّسْتَقِيمٌ
65 അപ്പോള്‍ അവര്‍ പല കക്ഷികളായി ഭിന്നിച്ചു. അതിനാല്‍ അതിക്രമം കാണിച്ചവര്‍ക്ക് നോവുറ്റ നാളിന്റെ കടുത്തശിക്ഷയുടെ കൊടുംനാശമാണുണ്ടാവുക. فَاخْتَلَفَ الْأَحْزَابُ مِن بَيْنِهِمْ فَوَيْلٌ لِّلَّذِينَ ظَلَمُوا مِنْ عَذَابِ يَوْمٍ أَلِيمٍ
66 അവരറിയാതെ പെട്ടെന്ന് വന്നെത്തുന്ന അന്ത്യദിനമല്ലാതെ മറ്റെന്താണ് അവര്‍ക്ക് പ്രതീക്ഷിക്കാനുള്ളത്? هَلْ يَنظُرُونَ إِلَّا السَّاعَةَ أَن تَأْتِيَهُم بَغْتَةً وَهُمْ لَا يَشْعُرُونَ
67 കൂട്ടുകാരൊക്കെയും അന്നാളില്‍ പരസ്പരം ശത്രുക്കളായി മാറും; ഭക്തന്മാരൊഴികെ. الْأَخِلَّاء يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا الْمُتَّقِينَ
68 "എന്റെ ദാസന്മാരേ, ഇന്ന് നിങ്ങളൊട്ടും പേടിക്കേണ്ടതില്ല. തീരേ ദുഃഖിക്കേണ്ടതുമില്ല. يَا عِبَادِ لَا خَوْفٌ عَلَيْكُمُ الْيَوْمَ وَلَا أَنتُمْ تَحْزَنُونَ
69 "നമ്മുടെ വചനങ്ങളില്‍ വിശ്വസിച്ചവരാണ് നിങ്ങള്‍. അല്ലാഹുവിന് കീഴൊതുങ്ങിക്കഴിഞ്ഞവരും. الَّذِينَ آمَنُوا بِآيَاتِنَا وَكَانُوا مُسْلِمِينَ
70 "നിങ്ങളും നിങ്ങളുടെ ഇണകളും സന്തോഷപൂര്‍വം സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക." ادْخُلُوا الْجَنَّةَ أَنتُمْ وَأَزْوَاجُكُمْ تُحْبَرُونَ
71 സ്വര്‍ണത്താലങ്ങളും കോപ്പകളും അവര്‍ക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കും. മനസ്സ് മോഹിക്കുന്നതും കണ്ണുകള്‍ക്ക് ആനന്ദകരമായതുമൊക്കെ അവിടെ കിട്ടും. "നിങ്ങളവിടെ നിത്യവാസികളായിരിക്കും. يُطَافُ عَلَيْهِم بِصِحَافٍ مِّن ذَهَبٍ وَأَكْوَابٍ وَفِيهَا مَا تَشْتَهِيهِ الْأَنفُسُ وَتَلَذُّ الْأَعْيُنُ وَأَنتُمْ فِيهَا خَالِدُونَ
72 "നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി നിങ്ങള്‍ ഈ സ്വര്‍ഗത്തിനവകാശികളായിത്തീര്‍ന്നിരിക്കുന്നു. وَتِلْكَ الْجَنَّةُ الَّتِي أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ
73 "നിങ്ങള്‍ക്കതില്‍ ധാരാളം പഴങ്ങളുണ്ട്. അതില്‍ നിന്ന് ഇഷ്ടംപോലെ ഭക്ഷിക്കാം." لَكُمْ فِيهَا فَاكِهَةٌ كَثِيرَةٌ مِنْهَا تَأْكُلُونَ
74 സംശയമില്ല; കുറ്റവാളികള്‍ നരകശിക്ഷയില്‍ എന്നെന്നും കഴിയേണ്ടവരാണ്. إِنَّ الْمُجْرِمِينَ فِي عَذَابِ جَهَنَّمَ خَالِدُونَ
75 അവര്‍ക്കതിലൊരിളവും കിട്ടുകയില്ല. അവരതില്‍ നിരാശരായി കഴിയേണ്ടിവരും. لَا يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ
76 നാം അവരോട് ഒരതിക്രമവും കാട്ടിയിട്ടില്ല. എന്നാല്‍ അവര്‍ തങ്ങളോടുതന്നെ അതിക്രമം കാണിക്കുകയായിരുന്നു. وَمَا ظَلَمْنَاهُمْ وَلَكِن كَانُوا هُمُ الظَّالِمِينَ
77 അവര്‍ വിളിച്ചുകേഴും: "മാലികേ, അങ്ങയുടെ നാഥന്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍തന്നെ മരണം തന്നിരുന്നെങ്കില്‍ നന്നായേനെ." മാലിക് പറയും: "നിങ്ങളിവിടെ താമസിക്കേണ്ടവര്‍ തന്നെയാണ്. وَنَادَوْا يَا مَالِكُ لِيَقْضِ عَلَيْنَا رَبُّكَ قَالَ إِنَّكُم مَّاكِثُونَ
78 "തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങള്‍ക്ക് സത്യം എത്തിച്ചുതന്നിട്ടുണ്ടായിരുന്നു. എന്നാല്‍ നിങ്ങളിലേറെ പേരും സത്യത്തെ വെറുക്കുന്നവരായിരുന്നു." لَقَدْ جِئْنَاكُم بِالْحَقِّ وَلَكِنَّ أَكْثَرَكُمْ لِلْحَقِّ كَارِهُونَ
79 അതല്ല; ഇക്കൂട്ടരിവിടെ വല്ല പദ്ധതിയും നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കയാണോ? എങ്കില്‍ നാമും ഒരു തീരുമാനമെടുക്കാം. أَمْ أَبْرَمُوا أَمْرًا فَإِنَّا مُبْرِمُونَ
80 അല്ല; അവരുടെ കുശുകുശുക്കലുകളും ഗൂഢാലോചനകളുമൊന്നും നാം കേള്‍ക്കുന്നില്ലെന്നാണോ അവര്‍ കരുതുന്നത്. തീര്‍ച്ചയായും നമ്മുടെ ദൂതന്മാര്‍ എല്ലാം എഴുതിയെടുക്കുന്നവരായി അവര്‍ക്കൊപ്പം തന്നെയുണ്ട്. أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَاهُم بَلَى وَرُسُلُنَا لَدَيْهِمْ يَكْتُبُونَ
81 പറയുക: "പരമകാരുണികനായ അല്ലാഹുവിന് ഒരു പുത്രനുണ്ടായിരുന്നെങ്കില്‍ അവനെ പൂജിക്കുന്നവരില്‍ ഒന്നാമന്‍ ഞാനാകുമായിരുന്നു." قُلْ إِن كَانَ لِلرَّحْمَنِ وَلَدٌ فَأَنَا أَوَّلُ الْعَابِدِينَ
82 ആകാശഭൂമികളുടെ സംരക്ഷകനും സിംഹാസനത്തിനുടമയുമായ അല്ലാഹു അവര്‍ പറഞ്ഞുപരത്തുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനത്രെ. سُبْحَانَ رَبِّ السَّمَاوَاتِ وَالْأَرْضِ رَبِّ الْعَرْشِ عَمَّا يَصِفُونَ
83 നീ അവരെ അവരുടെ പാട്ടിന് വിട്ടേക്കുക. അവര്‍ അസംബന്ധങ്ങളിലാണ്ട് കളിതമാശകളില്‍ മുഴുകിക്കഴിഞ്ഞുകൊള്ളട്ടെ; അവരോട് വാഗ്ദാനം ചെയ്ത അവരുടെ ആ ദിനവുമായി അവര്‍ കണ്ടുമുട്ടുംവരെ. فَذَرْهُمْ يَخُوضُوا وَيَلْعَبُوا حَتَّى يُلَاقُوا يَوْمَهُمُ الَّذِي يُوعَدُونَ
84 അവനാണ് ആകാശത്തിലെ ദൈവം. ഭൂമിയിലെ ദൈവവും അവന്‍ തന്നെ. അവന്‍ യുക്തിമാനാണ്. എല്ലാം അറിയുന്നവനും. وَهُوَ الَّذِي فِي السَّمَاء إِلَهٌ وَفِي الْأَرْضِ إِلَهٌ وَهُوَ الْحَكِيمُ الْعَلِيمُ
85 ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും ഉടമയായ അല്ലാഹു അനുഗ്രഹപൂര്‍ണനാണ്. അവന് മാത്രമേ അന്ത്യസമയത്തെ സംബന്ധിച്ച അറിവുള്ളൂ. നിങ്ങളെല്ലാം മടങ്ങിച്ചെല്ലേണ്ടത് അവങ്കലേക്കാണ്. وَتَبَارَكَ الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَعِندَهُ عِلْمُ السَّاعَةِ وَإِلَيْهِ تُرْجَعُونَ
86 അവനെക്കൂടാതെ ഇക്കൂട്ടര്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവര്‍ ശിപാര്‍ശക്കധികാരമുള്ളവരല്ല; ബോധപൂര്‍വം സത്യസാക്ഷ്യം നിര്‍വഹിച്ചവരൊഴികെ. وَلَا يَمْلِكُ الَّذِينَ يَدْعُونَ مِن دُونِهِ الشَّفَاعَةَ إِلَّا مَن شَهِدَ بِالْحَقِّ وَهُمْ يَعْلَمُونَ
87 ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ ഉറപ്പായും അവര്‍ പറയും, അല്ലാഹുവെന്ന്. എന്നിട്ടും എങ്ങനെയാണവര്‍ വഴിതെറ്റിപ്പോകുന്നത്? وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ اللَّهُ فَأَنَّى يُؤْفَكُونَ
88 "എന്റെ നാഥാ, തീര്‍ച്ചയായും ഇക്കൂട്ടര്‍ വിശ്വസിക്കാത്ത ജനതയാണെ"ന്ന പ്രവാചകന്റെ വചനവും അവനറിയുന്നു. وَقِيلِهِ يَارَبِّ إِنَّ هَؤُلَاء قَوْمٌ لَّا يُؤْمِنُونَ
89 അതിനാല്‍ നീ അവരോട് വിട്ടുവീഴ്ച കാണിക്കുക. “നിങ്ങള്‍ക്കു സലാം” എന്നു പറയുക. അടുത്തുതന്നെ അവരെല്ലാം അറിഞ്ഞുകൊള്ളും. فَاصْفَحْ عَنْهُمْ وَقُلْ سَلَامٌ فَسَوْفَ يَعْلَمُونَ
;